ലോകത്ത് കൊവിഡ് മരണം 13,000 കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് 13,054 പേർ. 3,07,720 പേർക്കാണ് ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചത്. എന്നാൽ 95,797 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇറ്റലിയിൽ മാത്രം 4,825 പേർ രോഗം മൂലം മരിച്ചു. 6,557 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്പെയിനിലും ജർമനിയിലും എല്ലാം തന്നെ ആയിരക്കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 5000ൽ ഏറെ പേരാണ് യൂറോപ്പിൽ മാത്രം മരണപ്പെട്ടത്.
ബ്രിട്ടണിൽ എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇതുവരെ അടക്കാതിരുന്ന തിയറ്ററുകൾ, ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ, ജിംനേഷ്യം, തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ എല്ലാം തന്നെ അടയ്ക്കാൻ ഉത്തരവായി. അവിടെ 200 ഓളം പേർ മരണപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ സമ്പർക്കം വിലക്കിയിരിക്കുകയാണ്. ആദ്യ ദിനം നിർദേശങ്ങൾ ലംഘിച്ച 4000 പേരിൽ നിന്ന് പിഴ ഈടാക്കി.
അമേരിക്കയിൽ 7,396 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴ് കോടി അമേരിക്കക്കാർ വെളിയിൽ ഇറങ്ങാതെ കഴിയുകയാണ്. രാജ്യത്തെ കാലിഫോർണിയ, ന്യൂയോർക്ക്, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളിൽ എല്ലാം ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ നഗരങ്ങളെല്ലാം തന്നെ നിശ്ചലമായി. കാനഡയിൽ അഭയാർത്ഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തിയിരിക്കുകയാണ്. സിങ്കപ്പൂരും കൊവിഡ് 19 ബാധിച്ചുള്ള മരണം ആദ്യമായി രേഖപ്പെടുത്തി. രണ്ട് പേരാണ് രാജ്യത്ത് മരിച്ചത്. മരിച്ചത് 75 വയസുള്ള വനിതയും 64 വയസുള്ള പുരുഷനുമാണ്. ഇറാനിലും മരണ സംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായി. എന്നാൽ പുറത്ത് നിന്ന് രാജ്യത്തെത്തുന്നവർക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയിൽ 83 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
Story highlight: Covid 19 , 13,000death world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here