Advertisement

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുനക്രമീകരിച്ചു

March 24, 2020
1 minute Read

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുനക്രമീകരിച്ചു. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമേ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ബാറുകളിലെ കൗണ്ടറുകളില്‍ നിന്ന് മദ്യം പാഴ്‌സലായി നല്‍കുന്നതില്‍ നിയമവശം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഔട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും ഔട്ട്‌ലെറ്റുകളുടെ സമയം പുന:ക്രമീകരിച്ചത്. നിലവില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഔട്ട്‌ലെറ്റുകളുടെ സമയം. ഇതു പത്ത് മുതല്‍ അഞ്ച് വരെയാക്കി മാറ്റി. കാസര്‍ഗോഡ് ജില്ലയില്‍ പതിനൊന്ന് മുതല്‍ അഞ്ച് വരെയായിരിക്കും.

ബാറുകളുടെ കൗണ്ടര്‍വഴി പാഴ്‌സലായി മദ്യം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഇതില്‍ നിയമവശം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക. സാഹചര്യം വിലയിരുത്തി മാത്രമേ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടക്കുകയുള്ളൂവെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം, സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പൂഴ്ത്തിവെപ്പോ അമിത വില ഈടാക്കുകയോ ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വന്‍റിഫോറിനോട് വ്യക്തമാക്കി. തുറന്നു പ്രവർത്തിക്കുന്ന കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുളള മാർഗ്ഗനിർദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സ്വകാര്യവാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നവർ സത്യവാങ്മൂലം നൽകണമെന്നും ഡിജിപി പറഞ്ഞു. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top