ഇന്ന് ലഭിച്ചതില്‍ ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇറ്റലിയില്‍ നിന്ന് വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിന്റേയും അവിടെത്തന്നെ ചികിത്സയിലുള്ള മറ്റ് രണ്ട് വിദേശികളുടേയും ഇറ്റലിയില്‍ നിന്ന് വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവുമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 76542 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്.
76010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. എട്ട്‌പേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കിട്ടിയത്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here