അതിഥി തൊഴിലാളികൾക്കായി 4603 ക്യാമ്പുകൾ; ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകളും ലീഫ്‌ലറ്റുകളും

അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് 4603 ക്യാമ്പുകൾ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 വൈറസ് ബാധയുടെ ഗൗരവം അറിയിക്കാൻ ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകളും ലീഫ്‌ലറ്റുകളും ലഘുവീഡിയോകളും അവർക്ക് നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
4603 ക്യാമ്പുകളിലായി ഒരുലക്ഷത്തി നാല്പത്തിനാലായിരത്തി ഒരുനൂറ്റി നാല്പത്തഞ്ച് തൊഴിലാളികളാണ് ഉള്ളത്. ക്യാമ്പുകളിൽ മാസ്ക്, സോപ്പ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ചിലയിടങ്ങളിലൊക്കെ ശോചനീയമായ അവസ്ഥയുണ്ട്. അത് ഗൗരവമായി കാണുന്നു. ബന്ധപ്പെട്ട കലക്ടർമാർ അത് വ്യക്തിപരമായ ഉത്തരവാദിത്തമായി കാണണം. ഇക്കാര്യത്തിൽ ലേബർ ഡിപ്പാർട്ട്മെൻ്റിനും ഫലപ്രദമായി ഇടപെടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധയുടെ ഗൗരവം അറിയിക്കാൻ ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകളും ലീഫ്‌ലറ്റുകളും ലഘുവീഡിയോകളും അവർക്ക് നൽകി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. ഹിന്ദി കൈകാര്യം ചെയ്യാനറിയാവുന്ന ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്തി അവബോധ പരിപാടികൾ സംഘടിപ്പിക്കും. ഇവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചനുകൾ തയ്യാറാക്കി. ഇവരുടെ ഭക്ഷണം, ശുചിത്വം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: workers; Brochures and leaflets in Hindi, Oriya and Bengali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here