ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം; സർക്കാർ തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനകൾ. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
അമിത മദ്യാസക്തിയുള്ളവർക്ക് ലിക്കർ പാസ് നൽകാൻ ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ ഡോക്ടർമാരുടെ കുറിപ്പ് നൽകിയാൽ എക്‌സൈസ് ഓഫിസിൽ നിന്ന് ലിക്കർ പാസ് ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഡോക്ടർമാരുടെ സംഘടനകൾ ഉയർത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും ജോലിക്ക് ഹാജരാകുന്നത്. കൂടാതെ സർക്കാർ തീരുമാനത്തിന്റെ അശാസ്ത്രീയത തുറന്നുകാണിക്കുന്ന പൊതുജന ബോധവത്ക്കരണ പരിപാടികളും കെജിഎംഒഎ സംഘടിപ്പിക്കും.
അതേസമയം ഇക്കാര്യത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.എല്ലാ ഡോക്ടർമാരും മദ്യം കുറിച്ച് നൽകാൻ പറഞ്ഞിട്ടില്ല. വിഡ്രോവൽ സിൻഡ്രം മൂലം ആരും മരിക്കാതിരിക്കാനാണ് സർക്കാർ തീരുമാനമെടുത്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അശാസ്ത്രീയവും അധാർമികവുമായ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് നേരത്തെ തന്നെ ഐ.എം.എ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here