കൊവിഡ് 19: കോലിയും അനുഷ്കയും നൽകിയത് മൂന്ന് കോടി രൂപ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നായകൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും ചേർന്ന് നൽകിയത് മൂന്ന് കോടി രൂപയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് ഇരുവരും ചേർന്ന് സംഭാവന ചെയ്തത്. സംഭാവന നൽകുമെന്ന് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിരാട് കോലി അറിയിച്ചിരുന്നു. തുക എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ആളുകൾ ദുരിതം അനുഭവിക്കുന്നത് കാണുമ്പോൾ ഹൃദയം തകരുന്നുണ്ടെന്ന് കോലി കുറിച്ചു. വേദന നീക്കാൻ തങ്ങളുടെ സംഭാവന സഹായിക്കുമെന്ന് കരുതുന്നു എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വിരാട് പറഞ്ഞു. ‘അനുഷ്കയും ഞാനും പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ആളുകൾ ദുരിതമനുഭവിക്കുന്നത് ഞങ്ങളുടെ ഹൃദയം തകർക്കുകയാണ്. ഞങ്ങളുടെ സംഭാവന ഏതെങ്കിലും തരത്തിൽ ആളുകളുടെ വേദന ഇല്ലാതാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”- കോലി കുറിച്ചു.
നേരത്തെ, സച്ചിൻ തെണ്ടുൽക്കർ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്‌റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.
Story Highlights: virat kohli anushka sahrma donated 3 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here