അമേരിക്കയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു

അമേരിക്കയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 3,11,,735 പേർക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 9,171 ആയി. 16,600 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
അമേരിക്കയിൽ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ 630 മരണങ്ങളും ന്യൂയോർക്കിലാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോ പറഞ്ഞു. രോഗികളുടെ എണ്ണം നിത്യേന വർധിച്ചുവരികയാണ്.
അതേസമയം കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിർഭാഗ്യവശാൽ ഒട്ടേറെ മരണങ്ങളുണ്ടാകുമെന്നും ഭയാനകമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രംപ് പറഞ്ഞു.
ലോകത്തെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിലാണ്. അതിവേഗത്തിൽ രോഗം പടരുന്നത് ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ മാസ്‌ക്, കയ്യുറ, ഗൗൺ എന്നിവ അടക്കം അടിസ്ഥാന സുരക്ഷാ മെഡിക്കൽ ഉപകരണങ്ങൾ കിട്ടാതെ ആരോഗ്യപ്രവർത്തകർ വലയുകയാണ്. ന്യൂയോർക്കിൽ ഓക്‌സിജൻ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ലൂസിയാനയിൽ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. ജയിലുകളിലെ നൂറോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മാസത്തിൽ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവരെ വീടുകളിൽ നിരീക്ഷത്തിലാക്കും.
അടിയന്തര സഹായത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച 9,000 ആരോഗ്യ പ്രവർത്തകർ സേവനത്തിനിറങ്ങിയിട്ടുണ്ട്. 50 സംസ്ഥാനങ്ങളിലായി സൈന്യം നൂറിലേറെ താത്ക്കാലിക ആശുപത്രികളാണ് നിർമിക്കുന്നത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here