കൊവിഡ് 19: ലോകകപ്പ് ഫൈനലിൽ ധരിച്ച ജഴ്സി ലേലത്തിനു വച്ചു; 65000 പൗണ്ട് സമാഹരിച്ച് ജോസ് ബട്‌ലർ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജഴ്സി ലേലം ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റർ ജോസ് ബട്‌ലർ. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ധരിച്ച ജഴ്സിയാണ് ബട്‌ലർ ലേലത്തിനു വച്ചത്. ആകെ 65000 പൗണ്ടാണ് ജഴ്സിക്ക് ലഭിച്ചത്. പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഇ-ബേയിലാണ് ബട്‌ലർ തൻ്റെ ജേഴ്സി ലേലത്തിനു വച്ചത്. 82 പേരാണ് ലേലത്തിൽ പങ്കെടുത്തത്.
ഫൈനലിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ ന്യൂസിലൻഡിനെ ബൗണ്ടറി എണ്ണത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ആദ്യം ബറ്റ് ചെയ്ത ന്യൂസിലൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് അത്ര തന്നെ റൺസിന് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓൾ ഔട്ടായി. 84 റൺസെടുത്ത് പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സായിരുന്നു ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറിയടിച്ച ജോസ് ബട്‌ലറും ഇംഗ്ലണ്ട് ഇന്നിംഗ്സിൽ നിർണ്ണായക സംഭാവന വഹിച്ചു. ഇരുവരും ചേർന്ന 110 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണ്ണായകമായത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലൻഡിനു വെച്ചു നീട്ടിയ വിജയലക്ഷ്യം 16 റൺസ്. അവസാന പന്തിൽ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ രണ്ടാം റണ്ണിനോടിയ മാർട്ടിൻ ഗപ്റ്റിൽ റണ്ണൗട്ടായി. ഇതോടെ മത്സരം സമനില. തുടർന്ന് ആകെ നേടിയ ബൗണ്ടറി കണക്കാക്കി വിജയികളെ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി തെളിച്ചതോടെ എംസിസി ബൗണ്ടറി കൗണ്ട് നിയമം ദുർബലപ്പെടുത്തി. രണ്ടിലൊരു ടീം വിജയിക്കുന്നതു വരെ സൂപ്പർ ഓവർ നടത്താമെന്നാണ് പുതിയ തീരുമാനം.
Story Highlights: Jos Buttler’s World Cup Final Shirt Raises 65,000 Pounds In Fight Against COVID-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here