കേരളത്തിൽ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാൻ അനുമതി നിഷേധിച്ച് റഷ്യ

കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് അവസാന നിമിഷം അനുമതി നിഷേധിച്ചു. റഷ്യൻ ഗവൺമെന്റാണ് യാത്ര നീട്ടിവയ്ക്കാൻ നിർദേശിച്ചത്. കൊവിഡ് തീവ്രമായി വ്യാപിച്ച രാജ്യങ്ങളിൽ നിന്നുള്ള റഷ്യൻ പൗരന്മാരും കേരളത്തിൽ നിന്ന് യാത്ര തിരിക്കുന്നവരും ഒരുമിച്ച് രാജ്യത്ത് എത്തും എന്നതിനാലാണ് തുടർക്രമീകരണങ്ങൾക്കായി യാത്രാനുമതി നിഷേധിച്ചതെന്ന് റഷ്യൻ കോൺസുലേറ്റ് ഡയറക്ടർ രതീഷ് സി നായർ 24 നോട് പറഞ്ഞു.
കേരള സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷം ഇത് രണ്ടാം തവണയാണ് റഷ്യൻ പൗരന്മാരുടെ യാത്ര മുടങ്ങുന്നത്. കഴിഞ്ഞ നാലിനാണ് ആദ്യ യാത്ര തീരുമാനിച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ ക്വാറൻറീൻ വ്യവസ്ഥ വ്യത്യാസമായതിനാൽ യാത്ര നീട്ടി വയ്ക്കണമെന്ന് റഷ്യൻ ഗവൺമെന്റ് നിർദേശിച്ചതിനെ തുടർന്ന് നീട്ടി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള യുറാൽ എയർലൈൻസിന്റെ വിമാനത്തിൽ റഷ്യൻ പൗരന്മാരെ സ്വദേശങ്ങളിലേക്ക് മടക്കിയക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയെങ്കിലും അർധരാത്രി റഷ്യൻ ഭരണകൂടം തീരുമാനം വീണ്ടും മാറ്റി.
Read Also: കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ചുകാരും റഷ്യക്കാരും നാളെ തിരിച്ച് നാട്ടിലേക്ക്
14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവർക്കും കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയവർക്കുമാണ് സംസ്ഥാന സർക്കാർ മടങ്ങി പോകാൻ അനുമതി നൽകിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി 207 റഷ്യൻ പൗരന്മാർ തിരികെ പോകുന്നതിന് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 140 പേർ യാത്ര ഉറപ്പാക്കുകയും ചെയ്തിരുന്നു. എക്തെറിൻബർഗ് മേഖലയിലായിരുന്നു ഇവർ ഇറങ്ങേണ്ടിയിരുന്നത്. ദിവസം 200 പേരെ മാത്രമെ ഓരോ മേഖലകളിലും റഷ്യ സ്വീകരിക്കുന്നുള്ളു.വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസം ക്വാറന്റീനിൽ തങ്ങുന്നതിന് ക്രമീകരണവും നടത്തേണ്ടതുണ്ട്. ഇതും രോഗവ്യാപന സാധ്യതയും കണക്കിലെടുത്താണ് റഷ്യ യാത്ര നീട്ടിയത്. എന്നാൽ ഈയാഴ്ച തന്നെ ഇവരെ മടക്കി അയക്കാനാകുമെന്ന് റഷ്യൻ കോൺസുലേറ്റ് ഡയറക്ടർ രതീഷ് സി നായർ പറഞ്ഞു.
russia, coronavirus, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here