കൊവിഡ്: രാജ്യത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്നു

ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പതിനേഴാം ദിവസമാകുമ്പോഴും രാജ്യത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം വർധിക്കുകയാണ്. കൊവിഡ് അതിവേഗം പടരുന്ന മധ്യപ്രദേശിൽ പതിനഞ്ച് ജില്ലകളിലെ ഹോട്ട്സ്പോട്ടുകൾ പൂർണമായി സീൽ ചെയ്തു. രാജസ്ഥാൻ, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി. അതേസമയം, കൊവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്‌തമായി. ഇതുവരെ 5865 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മരണം 169 ആയി.
രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 1,30,792 പേരുടെ സാമ്പിളുകളാണ്. ഇന്നലെയാണ് ഏറ്റവുമധികം സാമ്പിളുകൾ പരിശോധിച്ചത്- 16000. 320 പേർ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. പക്ഷേ, മരണനിരക്ക് കണക്കാക്കുമ്പോൾ സാമ്പിൾ പരിശോധന കൂടുതൽ നടത്തണമെന്ന അഭിപ്രായമാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം ഉയരുകയാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ മാത്രം ഇരുപത്തിമൂന്ന് പേരാണ് മരിച്ചത്.
മധ്യപ്രദേശിലെ പതിനഞ്ച് ജില്ലകളിലെ 46 ഹോട്ട്സ്പോട്ടുകൾ അടച്ചുപൂട്ടി. തലസ്ഥാനമായ ഭോപ്പാലും, ഇൻഡോറും, ഉജ്ജയ്‌നും സീൽ ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ കൊവിഡ് പരിശോധന ഊർജിതമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്‌തമാക്കി. ഡൽഹിയിൽ രോഗവ്യാപനം തടയാൻ ഓപ്പറേഷൻ ഷീൽഡ് പദ്ധതി പ്രഖ്യാപിച്ചു. 21 ഹോട്ട്സ്പോട്ടുകളിലെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ ഡോർ ടു ഡോർ മെഡിക്കൽ പരിശോധന നടത്തും.
Story Highlights- Covid, Hotspots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here