നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം; അടൂർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

പത്തനംതിട്ട തണ്ണിത്തോട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവത്തിൽ അടൂർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. കേസിൽ കൃത്യമായ പൊലീസ് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും പത്തനംതിട്ട എസ്പി കെ ജി സൈമൺ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും എസ്പി വ്യക്തമാക്കി.
കോയമ്പത്തൂരിൽ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതികളായ ആറ് സിപിഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിൽ പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടി നിരാഹാരം തുടങ്ങി. ഈ സാഹചര്യത്തിലാണ് അടൂർ ഡിവൈഎസ്പി ജവഹർ ജനാർദ്ദനന് കേസിന്റ അന്വേഷണ ചുമതല നൽകിയത്. സംഭവത്തിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തിയതിൽ അപാകത ഇല്ലെന്നും പത്തനംതിട്ട എസ്പി കെ ജി സൈമൺ പറഞ്ഞു
ആക്രമണത്തിൽ പെൺകുട്ടിയുടെ വീടിന്റെ വാതിലും ജനലും തകർത്തിരുന്നു. നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ പിതാവ് നാട്ടിൽ കറങ്ങി നടക്കുന്നുണ്ടെന്നും ഇയാളെ മർദിക്കണമെന്നുമുള്ള ഓഡിയോ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിൽ പ്രതികളായ ആറ് പേരെയും പാർട്ടി അന്വേഷണ വിധേയമായ സസ്‌പെൻഡ് ചെയ്തു.
Story highlights-pathanamthitta, quarantined girl home attacked case, dysp will investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here