എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ ഉടൻ നടപ്പിലാക്കും

എറണാകുളം ജില്ലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ഈ മാസം 24 ന് ശേഷവും ജില്ലയിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ ജോലികൾ ആരംഭിക്കാനായി പ്രത്യേക അനുവാദം സംസ്ഥാന സർക്കാരിൽ നിന്ന് സ്വീകരിക്കും. കൊച്ചി കോർപറേഷൻ പരിധിയിലെ ജനപ്രതിനിധികളും മേയറും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി അടിയന്തരമായി ജോലികൾ ആരംഭിക്കാൻ നിർദേശം നൽകിയത്.
‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതിയും കോർപ്പറേഷന്റെ വാർഷിക അറ്റകുറ്റപ്പണികളും സംയുക്തമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വെള്ളക്കെട്ടുണ്ടാവുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി ആ പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും സാനിറ്റൈസേഷൻ ഉറപ്പാക്കിയും മാത്രമേ ജോലികൾ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഓപ്പറേഷൻ ‘ബ്രേക്ക് ത്രൂ’ സാമ്പത്തികമില്ലാത്തതിനാൽ മുടങ്ങുമെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കൊച്ചിയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്നാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രഖ്യാപിച്ചത്. എന്നാൽ അവിചാരിതമായി എത്തിയ ലോക്ക് ഡൗണും സാമ്പത്തിക പ്രതിസസന്ധിയും മൂലം പദ്ധതി മുടങ്ങി. പല സ്ഥലങ്ങളിലും പണി പകുതിയായി കിടക്കുകയാണ്. അടിയന്തരമായി സംസ്ഥാന സർക്കാർ പണം അനുവദിക്കണമെന്നും കോർപറേഷൻ അധികൃതർ ആവശ്യപ്പെടുന്നു. മെയ് മാസത്തിൽ തന്നെ പണികൾ പൂർത്തീകരിച്ചില്ലെങ്കിൽ കൊച്ചി വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമാണെന്നും കോർപറേഷൻ അധികാരികൾ.
Story highlights-operation breakthrough start soon v s sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here