വ്യാജമദ്യ നിർമ്മാണവും വിതരണവും; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യാജമദ്യ നിർമ്മാണവും വിതരണവും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്സൈസിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജമദ്യത്തിൻ്റെ നിർമ്മാണവും ഉപഭോഗവും വലിയ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് വ്യാജമദ്യവും ചാരായവും വ്യാപകമായി പിടിച്ചെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 115 ലിറ്റർ ചാരായം പിടികൂടിയിരുന്നു. അങ്കമാലിയിൽ നിന്ന് 50 ലിറ്റർ വാഷും കോലഞ്ചേരിയിൽ നിന്ന് 65 ലിറ്ററും നെടുമ്പാശേരിയിൽ നിന്ന് ചാരായവും എക്സൈസ് പിടിച്ചെടുത്തു. വിവിധ ഇടങ്ങളിലായി വ്യാജവാറ്റ് കേസിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 1000 ലിറ്റര്‍ വീതം വ്യാജമദ്യവും ലിറ്റര്‍ ചാരായവുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുണ്ടറ പേരയത്ത് നിന്ന് പത്ത് ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ഇതിൻ്റെ തലേ ദിവസം അങ്കമാലിയിൽ നിന്ന് 125 ലിറ്റർ വാഷും പുത്തൻ കുരിശിൽ നിന്ന് 50 ലിറ്ററും കോതമംഗലത്തു 62 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്തുടനീളം വ്യാജ വാറ്റ് സംഘങ്ങൾ സജീവമായിരിക്കുകയാണ്. ലോക്ക് ഡൗണിൽ ബീവറേജുകളും ബാറുകളും പൂട്ടിയതിൻ്റെ പശ്ചാത്തലത്തിൽ വില്പനക്ക് വാറ്റുന്നവരും സ്വന്തം ഉപയോഗത്തിന് വാറ്റുന്നവരും ധാരാളം. യൂട്യൂബ് വീഡിയോ നോക്കി വാറ്റുന്നവരും കുറവല്ല. മദ്യത്തിൻ്റെ ലഭ്യതക്കുറവ് വ്യാജ മദ്യ സംഘങ്ങൾക്കും വളരാനുള്ള ഇടം നൽകുകയാണ്. വിവിധ ജില്ലകളിലായി ഒട്ടേറെ പേരെ എക്സൈസ് കഴിഞ്ഞ ഒരു മാസം കൊണ്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാനത്ത് വ്യാജ മദ്യ നിർമ്മാണം സജീവമായി തുടരുകയാണ്.
Story Highlights: Covid 19 lockdown chief minister pinarayi vijayan warning illicit liquor production
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here