കായംകുളത്ത് 350 കിലോയോളം പഴകിയ മത്സ്യം പിടികൂടി

കായംകുളത്ത് പഴകിയ മത്സ്യം പിടികൂടി. പുലർച്ചെ മാർക്കറ്റിൽ ലോറിയിൽ എത്തിച്ച 350കിലോയോളം വരുന്ന ഒമാൻ മത്തിയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചത്. ആലപ്പുഴ ഭാഗങ്ങളിൽ ഇറക്കിയതിനു ശേഷം കായംകുളത്തേക്ക് കൊണ്ടുവന്നതായിരുന്നു. ദിവസങ്ങളുടെ പഴക്കമുണ്ട് മത്സ്യത്തിന്. ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ പലയിടങ്ങളിലും പഴകിയ മൽസ്യങ്ങൾ എത്തുന്നുണ്ട്. ഇക്കാരണത്താൽ തന്നെ നഗരസഭകളും ആരോഗ്യവിഭാഗവും മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്.
അതേ സമയം, കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്ന ഓപറേഷൻ സാഗർ റാണി പരിശോധനയിൽ9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു. ബുധനാഴ്ച മാത്രം 462 കിലോഗ്രാം മത്സ്യം പിടികൂടുകയുംവിവിധ ജില്ലകളിലായി 22 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. 1,58,608 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യമാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ആരോഗ്യ, ഫിഷറീസ്, പൊലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഓപറേഷൻ സാഗർ റാണി പരിശോധനകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ 5 ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോഗ്രാം എന്നിങ്ങനെ ആകെ 9347 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സംസ്ഥാനത്താകെ വിവിധ ജില്ലകളിൽ നിന്നായി ഇതുവരെ 1,58,608 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 4 നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓപറേഷൻ സാഗർ റാണിയിയിലൂടെ സംസ്ഥാനത്താകെ പരിശോധന ശക്തമാക്കിയത്. കർശനമായ പരിശോധന തുടരാനാണ് തീരുമാനം.
Story Highlights: About 350 kg of old fish was caught in Kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here