ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥിരം നിക്ഷേപത്തിൽ നിന്ന് 5 കോടി രൂപ നൽകിയ ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ പരാതി. ബിജേഷ് എന്ന വിശ്വാസിയാണ് ദേവസ്വം ബോർഡിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയത്. നേരത്തെ ദേവസ്വം ബോർഡിൻ്റേത് തെറ്റായ നടപടി ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. വിവിധ ഹിന്ദു സംഘടനകളും നീക്കത്തിനെതിരെ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെബി മോഹന്‍ദാസ് തൃശൂർ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കളക്ടർ എസ്. ഷാനവാസിന് ചെക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് ദേവസ്വം ബോർഡിനെതിരെ വിമർശനം ഉയർന്നത്. കഴിഞ്ഞ പ്രളയ കാലത്ത് ദേവസ്വം ബോർഡ് 5 കോടി രൂപ ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന വേളയിലാണ് ഇത്തരമൊരു നീക്കം എന്ന് ആരോപണം ഉയരുന്നുണ്ട്. ക്ഷേത്രവരുമാനം നിലച്ച സാഹചര്യത്തിൽ ശമ്പളം കൊടുക്കാൻ ദേവസ്വം ബോർഡ് ബുദ്ധിമുട്ടുകയാണെന്നും അത്തരം ഒരു വേളയിലാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. ദേവസ്വം ഭരണഘടനയുടെ 27-ാം വകുപ്പിന്റെ പരസ്യമായ ലംഘനമാണിത്. ദേവസ്വം സ്വത്ത് അനധികൃതമായി ഉപയോഗിക്കരുതെന്ന് പല കേസുകളിലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
read also:സൈക്കിള്‍ തത്കാലം വേണ്ട; എലിസബത്തിന്‍റെ ചില്ലറത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക്
അതേ സമയം, ദേവസ്വത്തിൻ്റെ സ്ഥിരനിക്ഷേപത്തിന്റേയും സ്വര്‍ണ നിക്ഷേപത്തിന്റേയും ഒരു മാസത്തെ പലിശ വരുമാനത്തിന്റെ പകുതിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് ചെയർമാൻ അഡ്വ. കെബി മോഹന്‍ദാസ് പറഞ്ഞു. സ്ഥിരനിക്ഷേപം പിന്‍വലിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. ക്ഷേത്ര വരുമാനം കുറഞ്ഞെങ്കിലും ദേവസ്വത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് ബാധിച്ചിട്ടില്ല. ദേവസ്വം കമ്മിഷണറുടെ അനുവാദത്തോടെ നിയമപരമായാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Story highlights-guruvayr devaswom borad, cmdrf petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here