Advertisement

കൊല്ലത്ത് യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

May 22, 2020
1 minute Read

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര വീടിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പൊലീസിൽ പരാതി നൽകി.

ഇക്കഴിഞ്ഞ മെയ് 7 നാണ് അഞ്ചൽ ഏറത്തുള്ള വീട്ടിൽ വച്ച് ഉത്ര എന്ന ഇരുപത്തിയഞ്ചുകാരി പാമ്പുകടിയേറ്റ് മരിക്കുന്നത്. രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിച്ചു. അന്ന് മുറിയിൽ വിഷപ്പാമ്പിനെ കാണുകയും ചെയ്തിരുന്നു.

എന്നാൽ, മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ കൊല്ലം റൂറൽ എസ്പിക്കും അഞ്ചൽ സിഐക്കും പരാതി നൽകി.

നേരത്തേ മാർച്ച് 2ന് അടൂർ പറക്കോട്ടെ ഭർത്താവിന്റെ വീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്ന് സംശയത്തിന് ഇടയാക്കിയിരുന്നു. രാത്രി ജനാല തുറന്നിട്ടിരുന്നതായാണ് ഭർത്താവ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ വിശ്വസനീയമല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.

ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

Story highlight: Relatives blamed for mystery in Kollam woman’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top