2015 ല്‍ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനം ടെല്‍ക് കഴിഞ്ഞ നാല് വര്‍ഷമായി ലാഭത്തില്‍

സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 2015-16 ല്‍ 14.79 കോടി രൂപ നഷ്ടത്തിലായിരുന്ന സ്ഥാപനമാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചത്. 8.4 കോടി രൂപയാണ് ഈ വര്‍ഷത്തെ ടെല്‍കിന്റെ ലാഭം.
2019-20 സാമ്പത്തികവര്‍ഷം 203.9 കോടി രൂപയുടെ വിറ്റുവരവും നേടി. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വിറ്റുവരവാണിത്. 2016-17 ല്‍ 1.06 കോടി ലാഭത്തില്‍ എത്തി. 202.27 കോടി രൂപയുടെ വിറ്റുവരവും നേടി. 2017-18 ല്‍ 6.57 കോടിയും 2018-19ല്‍ 7.99 കോടിയും ലാഭം നേടി. വികസന പ്രവര്‍ത്തനങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രയോഗവും ഉല്‍പ്പാദനശേഷിയും നിലവാരവും വര്‍ധിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായ തെലങ്കാനയിലെ കാളേശ്വരം പദ്ധതിക്ക് 400, 220 കിലോ വാട്ടുകളുടെ 71 വമ്പന്‍ ട്രാന്‍സ്ഫോമറുകള്‍ ടെല്‍കാണ് നിര്‍മിച്ച് നല്‍കിയത്. 384 കോടി രൂപയുടെ ഓര്‍ഡറാണ് ടെല്‍ക് ഇതിലൂടെ പൂര്‍ത്തിയാക്കിയത്. കെഎസ്ഇബിയില്‍ നിന്ന് 250 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചു. നിലവില്‍ സംസ്ഥാന വൈദ്യുതബോര്‍ഡിനൊപ്പം ഇതര സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകള്‍ ടെല്‍ക്ക് നിര്‍മിച്ചു നല്‍കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 10 കോടിരൂപ കമ്പനിക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ടെല്‍ക്കില്‍ നടക്കുന്നത്. വിപിഡി പ്ലാന്റ് സ്ഥാപനം അവസാനഘട്ടത്തിലാണ്. 50 വര്‍ഷത്തോളം പഴക്കമുള്ള പ്ലാന്റും ഉപകരണങ്ങളും മാറ്റി അത്യാധുനിക പ്ലാന്റ് സജ്ജീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഒപ്പം 180 ടണ്‍ ക്രെയിനുകളുടെ ശേഷി 250 ടണ്ണായി ഉയര്‍ത്തുന്നതും സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ നിര്‍മാണ പ്ലാന്റ് നവീകരണവും നടക്കുന്നു.
Story highlights-Telk has been profitable for the last four years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here