ജയരാജിന്റെ ‘ഹാസ്യം’ ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

സംവിധായകൻ ജയരാജിൻ്റെ ‘ഹാസ്യം’ ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൻ്റെ 23ആമത് പതിപ്പിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തിൻ്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയേഷ് പടിച്ചൽ ആണ് വിവരം പങ്കുവച്ചത്.
ജയരാജിൻ്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ജയരാജ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡാർക്ക് കോമഡീ വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജപ്പാനെ ഹരിശ്രീ അശോകൻ ആണ് അവതരിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ശവശരീരം എത്തിക്കുന്ന ജോലിയാണ് ജപ്പാൻ ചെയ്യുന്നത്.
ജൂലായ് 18 മുതൽ 27 വരെയാണ് ഷാങ്‌ഹായ് ചലച്ചിത്രോത്സവം നടക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാവും ചലച്ചിത്രോത്സവം.
ശാന്തം എന്ന സിനിമയിലൂടെ 2000ലാണ് ജയരാജ് നവരസ പരമ്പരക്ക് തുടക്കമിടുന്നത്. തുടർന്ന് കരുണം (2000), ഭീബത്സ (2002), അത്ഭുതം (2006), വീരം (2016), ഭയാനകം (2017), രൗദ്രം (2019) എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റു സിനിമകൾ. കാളിദാസ് ജയറാം നായകനായ ബാക്ക്പാക്കേഴ്സ് ആണ് ഇനി അദ്ദേഹത്തിൻ്റേതായി തീയറ്ററുകളിൽ എത്താനുള്ളത്.
ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ അടക്കം ഒട്ടേറെ അവാർഡുകളാണ് ജയരാജിനു ലഭിച്ചിട്ടുള്ളത്. 8 തവണയാണ് അദ്ദേഹത്തെ ദേശീയ അവാർഡ് തേടിയെത്തിയത്. ചലച്ചിത്ര മേളകളിൽ നിന്നായി അഞ്ച് പുരസ്കാരങ്ങൾ ജയരാജിനു ലഭിച്ചു.
story highlights- jayaraj, hasyam, shanghai film festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here