ബെവ്ക്യൂവുമായുള്ള കരാർ റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി സ്റ്റാർട്ടപ്പ് കമ്പനി

ബെവ്ക്യൂ ആപ്പിനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കമ്പനിയുമായുള്ള
ചർച്ചകളുടെ ദൃശ്യങ്ങൾ നശിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ബെവ്ക്യൂവുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ മറ്റൊരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചട്ടം ലംഘിച്ചാണ് കരാറെന്നും ഫെയർകോഡ് സ്റ്റാർട്ടപ്പ് അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഐടി മിഷന്റെ എല്ലാ മാർഗനിർദേശങ്ങളും ലംഘിക്കപ്പെട്ടതായും ഹർജിയിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പ് ബെവ്ക്യൂവിനെതിരെ പരാതിയുമായി കൺസ്യൂമർ ഫെഡും ബെവ്കോയും രംഗത്തെത്തി. ആപ്പ് സൗകര്യം ഏർപ്പെടുത്തിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞു എന്നാണ് പരാതി. ഇ-ടോക്കൺ നേട്ടമായത് ബാറുകൾക്ക് മാത്രമാണ്. പ്രതിദിനം 6 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കൺസ്യൂമർഫെഡിന് ഇപ്പോൾ രണ്ടരക്കോടി മാത്രമാണ് വരുമാനം. 15 ലക്ഷം പ്രതിദിന വരുമാനമുണ്ടായിരുന്ന ബെവ്കോയ്ക്ക് ഇപ്പോൾ 3 ലക്ഷം രൂപ മാത്രമേ വരുമാനമുള്ളൂ എന്നും പരാതിയുണ്ട്.
ത്രിവേണി സ്റ്റോർ അടക്കമുള്ള കൺസ്യൂമർ ഫെഡിന്റെ മറ്റു പ്രവർത്തനങ്ങൾ മദ്യവില്പനയിൽ നിന്നുള്ള ലാഭത്തെ അടിസ്ഥാനമാക്കി ആയിരുന്നു. അതേസമയം, ബെവ്ക്യൂ ആപ്പ് പിൻവലിക്കേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. ബാറിനുള്ളിലിരുന്ന് മദ്യം കഴിക്കാൻ കേന്ദ്രം ഇളവു നൽകുമ്പോൾ മാത്രം ആപ്പ് പിൻവലിക്കാമെന്നാണ് എക്സൈസ് പറയുന്നത്.
bevq app, highcourt, cancellation of contract farecode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here