കൊവിഡ് വ്യാപനം രൂക്ഷം; സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിർത്താൻ ജില്ലാ അടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വീടുകൾ തോറുമുള്ള സർവേയും പരിശോധനയും ഊർജിതമാക്കാൻ നിർദേശിച്ചു. ഡൽഹിയിൽ സമൂഹവ്യാപനമുണ്ടോയെന്ന് ചർച്ച ചെയ്യാൻ ദുരന്ത നിവാരണ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. ബെംഗളൂരുവിൽ കണ്ടൈന്മെൻ്റ് സോണുകളുടെ എണ്ണം 54 ആയി ഉയർന്നു.
Read Also: രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 9983 കേസുകൾ
കൊവിഡ് കേസുകളും മരണവും രൂക്ഷമായി നിൽക്കുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, ജമ്മുകശ്മീർ, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ജില്ലാ കലക്ടർമാർ, 45 മുനിസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആരോഗ്യ മന്ത്രാലയ സെക്രട്ടറി ചർച്ച നടത്തി.
കണ്ടൈന്മെൻറ് സോണുകളിൽ ചിട്ടയായ പ്രവർത്തനമുണ്ടാകണം. വീടുവീടാന്തരമുള്ള സർവേ കാര്യക്ഷമമാക്കണം. ജനസാന്ദ്രത കൂടിയ നഗരമേഖലകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കിടക്കകളുടെ ലഭ്യതയെ കുറിച്ച് ജനങ്ങൾക്ക് വിവരം നൽകാൻ കൃത്യമായ സംവിധാനമുണ്ടാകണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
Read Also: തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
അതേ സമയം, മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 88528 ആയി. മരണസംഖ്യ 3169 ആയി ഉയർന്നു. മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. തമിഴ്നാട്ടിൽ പോസിറ്റീവ് കേസുകൾ 33229ഉം മരണം 286ഉം ആയി. ചെന്നൈയിൽ കൊവിഡ് ബാധിതർ 23000 കടന്നു. ഡൽഹിയിൽ 1007 പുതിയ കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 29943ഉം മരണം 874ഉം ആയി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ നാടുകളിലേക്ക് മടങ്ങാൻ ജെ.എൻ.യു വിദ്യാർത്ഥികൾക്ക് അധികൃതർ നിർദേശം നൽകി. ഗുജറാത്തിൽ കൊവിഡ് ബാധിതർ 20574 ആയി. 1280 പേർ മരിച്ചു.
Story Highlights: covid guidelines 10 states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here