കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ രണ്ട് ദിവസത്തെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഈ മാസം 16 നും 17 നുമാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുന്‍പ് ലോക്ക്ഡൗണ്‍ കാലഘട്ടത്തിലും മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരുന്നു. രാജ്യത്ത് സമൂഹ വ്യാപന ഭീഷണിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് 24 മണിക്കൂറിനിടെ 10956 പോസിറ്റീവ് കേസുകളും 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. 297535 ആണ് ഒടുവിലത്തെ കണക്ക്. ഇതോടെ, രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ യുകെയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തി.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ കിടക്കകളും വെന്റിലേറ്ററുകളും അടക്കം ചികിത്സ സൗകര്യങ്ങളുടെ ക്ഷാമമുണ്ടായേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 49.47 ശതമാനമായി ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 40000 കടന്നു. 24 മണിക്കൂറിനിടെ 1982 കേസുകളും 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 40,698 ഉം മരണം 367 ഉം ആയി. ചെന്നൈയില്‍ രോഗികള്‍ 28,000 കടന്നു. ഗുജറാത്തില്‍ 495 പേര്‍ കൂടി രോഗബാധിതരായി. 31 പേര്‍ കൂടി മരിച്ചു. ആകെ രോഗബാധിതര്‍ 22562 ആയി. ഇതുവരെ 1416 പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ 10,000 കടന്നു. മരണസംഖ്യ മരണം 451 ആയി
Story Highlights: PM Modi to interact with chief ministers on 16-17 June
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here