തൃശൂര്‍ ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍ ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. കടകള്‍ രണ്ട് ദിവസം അടച്ചിടും. ജില്ലയിലെ അവസ്ഥ ഗുരുതരമല്ല. സാഹചര്യം മുന്‍കൂട്ടി കണ്ട് നടപടികള്‍ ആരംഭിച്ചിരുന്നു. ജില്ലയില്‍ ഇതുവരെ മൂന്ന് കൊവിഡ് മരണങ്ങള്‍ സംഭവിച്ചു. 52 പേര്‍ രോഗമുക്തരായി. രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളില്‍ സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നും ജില്ലയില്‍ ദ്രുത പരിശോധനയുടെ എണ്ണം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിനെ ദേവസ്വം ബോര്‍ഡ് അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നാളെ നിശ്ചയിച്ചിരിക്കുന്ന രണ്ട് വിവാഹങ്ങള്‍ നടക്കും. എന്നാല്‍ മറ്റാന്നാള്‍ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങള്‍ മാറ്റിവയ്ക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ബന്ധപ്പെട്ടവരെ ഇ മെയില്‍ വഴിയും ഫോണ്‍ വഴിയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണായി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചാവക്കാടിന് സമീപത്താണ് ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ജീവനക്കാരുടെ ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
Story Highlights: Thrissur district lockdown ac moideen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here