കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ

കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ. മോഷണത്തിന് പ്രതികള്‍ക്ക് പുറംസഹായം കിട്ടിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. അതേസമയം പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കെയാണ് ഗൗരവതരമായ വാദമുഖങ്ങള്‍ എന്‍ഐഎ ഉയര്‍ത്തിയത്. പ്രതികള്‍ മോഷ്ടിച്ചത് സുപ്രധാനമായ ഭാഗമാണ്. മോഷണവസ്തുവില്‍ ഒരു ഭാഗം ഇവര്‍ വിറ്റു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇവര്‍ക്ക് പുറം സഹായം കിട്ടിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. എന്‍ഐഎ അപേക്ഷ അംഗീകരിച്ച കോടതി കേസിലെ പ്രതികളായ ബിഹാര്‍ സ്വദേശി സുജിത്കുമാര്‍, രാജസ്ഥാന്‍ സ്വദേശി ദയാരാം എന്നിവരെ ഏഴു ദിവസത്തെ കസ്റ്റഡില്‍ വിട്ടു.
2019 സെപ്റ്റംബറിലാണ് മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായിട്ടാണ് മോഷണമെന്നാണ് എന്‍ഐഐ വൃത്തങ്ങള്‍ പറയുന്നത്. കരാറുകാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരേയും ജോലിയില്‍ നിന്നൊഴിവാക്കിയത്. മൂന്ന് പ്രോസസറുകള്‍, മൂന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ കൂടാതെ മൂന്ന് കമ്പ്യൂട്ടറുകളുടെ ആറ് റാമുകള്‍ എന്നിവയും കാണാതായിരുന്നു. മോഷ്ടിച്ച ഉപകരണങ്ങളുടെ വില 2.10 ലക്ഷം രൂപയാണ്. ട്രയല്‍ അടിസ്ഥാനത്തില്‍ വിമാനവാഹിനി കപ്പലില്‍ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജുമെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചതിന് ശേഷമാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
Story Highlights: NIA claims shipyard theft threatens national security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here