ദേലംപാടിയിലെ യാത്രാദുരിതത്തിന് പരിഹാരം; വനത്തിലൂടെയുള്ള റോഡ് നന്നാക്കാൻ അനുമതി

കർണാടകയാൽ ചുറ്റപ്പെട്ടുകിടക്കുന്ന കാസർഗോഡ് ദേലംപാടിയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു.സംരക്ഷിത വനത്തിലൂടെയുള്ള റോഡ് നന്നാക്കാൻ അനുമതി നൽകി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉത്തരവിട്ടു. അഞ്ച് മാസം മുൻപ് വനം മന്ത്രി നൽകിയ ഉറപ്പ് പാലിക്കാതായതോടെ 24 നൽകിയ വാർത്തയെ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.
കർണാടക തൊടാതെ കാസർകോട്ടെ നഗരപ്രദേശങ്ങളിലെത്താൻ ഒരു യാത്രാമാർഗ്ഗം വേണമെന്ന ദേലംപാടിക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വനപാത നന്നാക്കാമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെ കേട്ടെങ്കിലും നടപടിയുണ്ടായില്ല. കൊവിഡും ലോക്ക് ഡൗണും കാരണം ഒറ്റപ്പട്ട ദേലംപാടിക്കാരുടെ പ്രയാസം 24 വാർത്തയാക്കിയിരുന്നു. ജനപ്രതിനിധികളും ഇടപെടൽ കർക്കശമാക്കിയതോടെ നിലവിലെ വനപാത നന്നാക്കാനുള്ള അനുമതി നൽകി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉത്തരവിറക്കി.
Read Also: മലപ്പുറത്ത് ദളിത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
1980ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപെ നാട്ടുകാർ ഉപയോഗിച്ചിരുന്ന വഴിയാണിതെന്നതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് റോഡ് നന്നാക്കാൻ അനുമതി നൽകിയത്. റോഡിന്റെ ഘടനയും പഴക്കവും ഹരിത വളർച്ചയും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിൽ വനപാതയെന്ന് വ്യക്തമായതായും ഉത്തരവിൽ പറയുന്നു. ദേലംപാടി പഞ്ചായത്തിലെ മയ്യള, ഉജംപാടി, ദേലംപാടി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങൾക്ക് നഗരത്തിലേക്കുള്ള നല്ല വഴിയാണ് യഥാർത്ഥ്യമാകുന്നത്.
റോഡ് പാസാകുമെന്ന പ്രതീക്ഷയിൽ ഓരോ വർഷവും പഞ്ചായത്ത് ഫണ്ട് വകയിരുത്താറുണ്ട്. വർഷാന്ത്യമാകുമ്പോൾ വകമാറ്റി ചെലവഴിക്കും.എന്നാൽ ഇത്തവണ
റോഡിനുള്ള പണം റോഡിനായി ചെലവഴിക്കാനാകും.
kasaragod delampadi forest road construction, 24 news impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here