ലിനിയുടെ കുടുംബത്തെ വേട്ടായാടാൻ അനുവദിക്കില്ല; കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി

നിപയ്‌ക്കെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനിയുടെ കുടുംബത്തിന് നേരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയ്‌ക്കെതിരായ പോരാളിയായാണ് ലിനിയെ ലോകം കണ്ടത്. ലിനിയുടെ കുടുംബത്തെ സ്വന്തം കുടുംബമെന്ന നിലയിലാണ് എല്ലാവരും കാണുന്നത്. ആ കുടുംബത്തെ വേട്ടയാടുന്ന കോൺഗ്രസ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
read also: സംസ്ഥാനത്ത് കൊവിഡ് ബാധിതർ 3000 കടന്നു; ചികിത്സയിലുള്ളത് 1,450 പേർ
നിപയെ ചെറുത്ത് തോൽപിച്ച അനുഭവം ഓർക്കുമ്പോൾ കൺമുന്നിൽ തെളിയുന്ന ആദ്യ മുഖം ലിനിയുടേതാണ്. നിപയെ ചെറുക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ മുന്നിൽ ഉണ്ടായിരുന്നുവെന്നത് നാടാകെ അറിയുന്ന കാര്യമാണ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലത്ത് തന്റെ കൂടെ ആരാണ് നിന്നതെന്ന് ലിനിയുടെ ഭർത്താവ് പറഞ്ഞതിനാണ് ഈ പ്രതിഷേധം. മന്ത്രിയെ നിപ രാജകുമാരി, കൊവിഡ് റാണി എന്നൊക്കെ മ്ലേച്ചമായി അധിക്ഷേപിച്ചാൽ ആദ്യമായി പ്രതികരണമുണ്ടാകുന്നത് ലിനിയുടെ കുടുംബത്തിൽ നിന്നാകും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്ന നിലയിലേക്ക് അധഃപതിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമമാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം വിവാദമായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ‘ഗസ്റ്റ് ആർട്ടിസ്റ്റ് ‘ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. പ്രവാസി യാത്രാ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശം.
story highlights- mullappally ramachandram, pinarayi vijayan, k k shailaja, sister Lini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here