ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിലെ 7 അംഗങ്ങൾക്ക് കൊവിഡ്; താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

ദക്ഷിണാഫ്രിക്കറ്റ് ക്രിക്കറ്റ് ബോർഡിലെ 7 അംഗങ്ങൾക്ക് കൊവിഡ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഗവേണിംഗ് ബോഡി ആക്ടിംഗ് ചീഫ് എക്സിക്യൂട്ടിവ് ജാക്വസ് ഫാൾ ആണ് വിവരം പുറത്തുവിട്ടത്. നൂറിലധികം ടെസ്റ്റുകൾ നടത്തിയെന്നും ഏഴ് പോസിറ്റീവ് കേസുകൾ എന്നത് വളരെ കുറഞ്ഞ സംഖ്യ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കായിക മത്സരങ്ങൾ തിരികെ വരാനൊരുങ്ങുന്നതിനിടെയാണ് ക്രിക്കറ്റ് ബോർഡിനെയും കൊവിഡ് പിടികൂടിയത്.
“താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ഉൾപ്പെടെ കരിക്കറ്റ് ബോർഡിനു കീഴിലെ നൂറിലധികം പേരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നത് വളരെ കുറഞ്ഞ കണക്കാണ്. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ പ്രോട്ടോകോൾ പ്രകാരം രോഗബാധിതരുടെ പേരുകൾ പുറത്തുവിടാൻ ബുദ്ധിമുട്ടുണ്ട്.”- ജാക്വസ് ഫാൾ പറയുന്നു.
Read Also: ഒരു കളിയിൽ മൂന്ന് ടീമുകൾ; ആകെ 36 ഓവർ: ദക്ഷിണാഫ്രിക്കയിൽ കൊവിഡാനന്തര ക്രിക്കറ്റിന് അരങ്ങുണരുന്നു
ഇപ്പോൾ പുറത്തു വന്ന വിവരം രാജ്യത്ത് കായിക മത്സരങ്ങൾ ആരംഭിക്കാൻ വൈകുമെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തമായ ഒരു ക്രിക്കറ്റ് മത്സരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് അത് നീട്ടിവച്ചിരുന്നു. ജൂൺ 17നു തീരുമാനിച്ചിരുന്ന മത്സരം സർക്കാർ അനുവാദം നൽകാത്തതിനെ തുടർന്നാണ് നീട്ടിവച്ചത്. കൊവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യപിച്ച സെഞ്ചൂറിയനിലാണ് മത്സരം തീരുമാനിച്ചിരുന്നത്. വേദി മാറ്റി മറ്റൊരു തീയതിയിൽ മത്സരം നടത്തുമെന്നും ഫാൾ പറഞ്ഞു.
മൂന്ന് ടീമുകൾ അണിനിരക്കുന്ന ഒരു മത്സരമാണ് ത്രീടിസി ക്രിക്കറ്റ്. എട്ട് കളിക്കാരാണ് ഒരു ടീമിൽ ഉണ്ടാവുക. രണ്ട് പകുതിയിലായി 36 ഓവറാണ് മത്സരം. ഒരു ടീമിന് പരമാവധി 12 ഓവർ ലഭിക്കും. ആറ് ഓവർ വീതം അടങ്ങുന്ന രണ്ട് പകുതിയായി തിരിച്ച് ഇരു പകുതികളിലായി ഓരോ ടീമുകളെ നേരിടും. ആദ്യ പകുതിയിൽ ഉയർന്ന സ്കോർ കണ്ടത്തിയ ടീം, രണ്ടാം പകുതിയിൽ ആദ്യം ബാറ്റ് ചെയ്യും. ഏഴാമത്തെ വിക്കറ്റും വീണാൽ അവസാനത്തെ ബാറ്റ്സ്മാന് ഒറ്റക്ക് നിന്ന് കളിക്കാൻ കഴിയും. എബി ഡിവില്ല്യേഴ്സ്, കഗീസോ റബാഡ, ക്വിൻ്റൺ ഡികോക്ക് എന്നിവരെയാണ് ടീമുകളുടെ ക്യാപ്റ്റന്മാരായി തീരുമാനിച്ചിരുന്നത്.
Story Highlights: CSA Confirms 7 People Test Positive For COVID-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here