പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നൽകിയത്: ഷംനാ കാസിം

പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നൽകിയതെന്ന് ഷംനാ കാസിം. എന്നാൽ സുഹൃത്തുക്കൾ അടക്കം അങ്ങനെയാണ് പറഞ്ഞത്. അത് വേദനയുണ്ടാക്കിയെന്നും ഷംന പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷംന. പ്രൊഫഷണല്‍ സംഘമാണ് തട്ടിപ്പിന് പുറകിലെന്നും നടി പറഞ്ഞു.
അതേസമയം കൊച്ചി ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കെന്ന് സൂചന. തൃശൂർ സ്വദേശിയായ നിർമാതാവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് അന്വേഷണം സംഘം സൂചന നൽകി. ലൈംഗീക ചൂഷണത്തിനും പ്രതികൾക്കെതിരെ കേസെടുത്തു. ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി.
നടി ഷംനാ കാസിമിന്റെ നമ്പർ തട്ടിപ്പ് സംഘത്തിന് നൽകിയത് തൃശൂർ സ്വദേശിയായ നിർമാതാവ് ആണെന്ന് പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം സിനിമ മേഖലയിലേയ്ക്ക് വ്യാപിപിക്കാൻ പൊലീസ് തീരുമാനിച്ചത്. മുഖ്യപ്രതി റഫീഖിന്റെ സഹോദരൻ ഹാരിസ് വഴിയാണ് ഷംനയുടെ നമ്പർ ശേഖരിച്ചത്. ഷംനയെ ഫോണിൽ വിളിച്ചത് ഹാരിസ് ആണെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
Read Also: ‘ആറു കാറിൽ നിറയെ സ്വർണവും പണവും, ഇതിന് എസ്‌കോട്ട് പോകാൻ പ്രതികൾ ആവശ്യപ്പെട്ടു’: പരാതിക്കാരി
മുഖ്യപ്രതി റഫീഖിന്റെ സഹോദരനും സിനിമാ മേഖലയിൽ ഹെയർ സ്‌റ്റൈലിസ്റ്റും ആയ ഹാരിസിന് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ യുവതിയടക്കം 4 പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇടുക്കി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയെന്നാണ് സൂചന. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയതും മുറിയിൽ പൂട്ടിയിട്ടതും ഇവരാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ലൈംഗീക ചൂഷണത്തിനും പ്രതികൾക്കെതിരെ കേസ് എടുത്തു.
ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തുകയും ചെയ്തു. പാലക്കാട് വച്ച് നാലു പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. അതേസമയം പ്രതികൾക്കെതിരെ പുതിയ അഞ്ചു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. തൃശൂരിലെ വീട്ടമ്മ അടക്കം ഏഴു യുവതികൾ പൊലീസിൽ പുതിയതായി പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ തൃശൂർ വാടാനപ്പിളളി പൊലീസ് കേസെടുത്തു. അതേസമയം നാളെ കൊച്ചിയിൽ എത്തുന്ന ഷംന കാസിമിന്റെ മൊഴി അന്വേഷണം സംഘം ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
shamna kasim, blackmail case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here