ജനറൽ ആശുപത്രിയിൽ സ്ത്രീക്ക് കൊവിഡ്; എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷം

എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആശുപത്രിയിൽ സന്ദർശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തും അതീവ ജാഗ്രതയുണ്ട്. കണ്ടെയ്ൻമെന്റ് സോണിന്റെ പരിധി വർധിപ്പിക്കുമെന്നും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുമെന്നും അധികൃതർ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സമ്പർക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.
അതേസമയം, വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകൾ ശേഖരിച്ചു. എറണാകുളത്തെ ചമ്പക്കര മാർക്കറ്റിൽ പൊലീസ് ഇന്ന് രാവിലെ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ കൊവിഡ് രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാർകറ്റിൽ പുലർച്ചെ അഞ്ചരയ്ക്ക് കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. പിന്നാലെ ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാർക്കറ്റിൽ നിന്ന 30ൽ അധികം പേരെ കസ്റ്റഡിയിൽ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകൾ അടപ്പിക്കുകയും ചെയ്തു.
Story Highlights- ernakulam general hospital woman confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here