വീണയുടെ വിവാഹ ചിത്രം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണം; പ്രതികരിച്ച് എ എ റഹീം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വിവാഹ ചിത്രം വ്യാജ പ്രചാരണത്തിനെത്തിനായി ഉപയോഗിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷിന്റെ ചിത്രം ഫോട്ടോയിൽ എഡിറ്റ് ചെയ്ത് ചേർത്ത് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നുവെന്നാണ് റഹീം ആരോപിച്ചിരിക്കുന്നത്. മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രം മോർഫ് ചെയ്താണ് സ്വപ്നയെ ചിത്രത്തിൽ ചേർത്തിരിക്കുന്നതെന്ന് ചിത്രങ്ങൾ സഹിതം എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read Also : മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു
യഥാർത്ഥ ഫോട്ടോയും എഡിറ്റ് ചെയ്ത ഫോട്ടോയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ വ്യാജ ചിത്രം പങ്കുവച്ച കോൺഗ്രസ് നേതാവിന്റെ പ്രൊഫൈൽ വിവരങ്ങളും എ എ റഹീം പങ്കുവച്ചു.
കുറിപ്പ് താഴെ,
മുഖത്ത് നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?
മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നു. അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, മുഖവും മേൽ വിലാസവുമുള്ള ഒരാൾ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നു. ഇത് സംബന്ധിച്ച് കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസിന്റെ ചാനൽ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓർമയുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് എംഎൽഎമാർ. നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോൺഗ്രസ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകും. പൊളിച്ചടുക്കും. ഇനിയെങ്കിലും കൊവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ… നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങൂ.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചിത്രം വ്യാജ പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി. മന്ത്രി ഇ പി ജയരാജനാണ് പരാതി നൽകിയത്. കോൺഗ്രസ് നേതാക്കൾക്ക് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സുനിൽ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവർക്കെതിരെയാണ് ഇ പി ജയരാജന്റെ പരാതി.
Story Highlights – veena vijayan, a a rahim, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here