വ്യാജ സർട്ടിഫിക്കറ്റ് വഴി സ്വപ്ന സുരേഷ് ജോലി നേടിയ സംഭവം; സ്പേസ് പാർക്ക് പരാതി നൽകിയാലേ കേസെടുക്കാവൂ എന്ന് നിയമോപദേശം

വ്യാജ സർട്ടിഫിക്കറ്റ് വഴി സ്വപ്ന സുരേഷ് ജോലി നേടിയ സംഭവത്തിൽ പൊലീസിനു നിയമോപദേശം നൽകി എജി. സ്വപ്ന സുരേഷിനെതിരെ സ്പേസ് പാർക്ക് പരാതി നൽകിയാൽ മാത്രമേ കേസെടുക്കാവൂ എന്നാണ് നിയമോപദേശം. സ്വപ്ന സുരേഷ് ജോലി നോക്കിയിരുന്ന കമ്പനിയാണ് സ്പേസ് പാർക്ക്.
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ജോലി നേടിയ സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് വ്യക്തത തേടി പൊലീസ് എജിയെ സമീപിച്ചത്. തുടർന്ന് എജി ഇത്തരത്തിൽ നിയമോപദേശം നൽകിയത്. വരും ദിവസങ്ങളിൽ സ്പേസ് പാർക്ക് പരാതി നൽകുമെന്നാണ് വിവരം.
കേസിലെ ഒന്നാം പ്രതിയായ സരിത്തിൻ്റെ തിരുവല്ലത്തുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം കസ്റ്റംസ് നടത്തിയ റെയ്ഡിൻ്റെ വിശദാശങ്ങൾ എൻഐഎ ചോദിച്ചറിഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരത്തിൽ തിരുവനന്തപുരത്ത് ഒരു പരിശോധന നടത്തുന്നത്.
കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പ്രതികളെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചിരുന്നു.
ഇന്നലെ രാത്രി പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിക്ക് പുറപ്പെടുന്നത്. രണ്ട് വണ്ടികളിലായാണ് സംഘം പുറപ്പെട്ടത്. യാത്രയ്ക്കിടെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here