സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു.
റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് പറഞ്ഞതായും മന്ത്രി. ഓഫീസ് ജീവനക്കാരിയായ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടുമെന്നാണ് ജനറൽ പറഞ്ഞത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് കൈവശമുണ്ടെന്നും കെടി ജലീൽ.
Read Also : സ്വപ്ന സുരേഷിന്റെ കോൾ റെക്കോർഡിൽ ഉന്നതർ; വിളിച്ചവരിൽ മന്ത്രി കെടി ജലീലും
1000 ത്തോളം ഭക്ഷണക്കിറ്റ് കിട്ടിയിരുന്നു. എടപ്പാൾ, തൃപ്പങ്ങോട് പഞ്ചായത്തുകളിലായാണ് കിറ്റ് വിതരണം ചെയ്തത്. അതിന്റെ ബില്ല് എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് അയച്ചിട്ടുണ്ട്. കോൺസൽ ജനറലിന്റെ അഡ്രസിൽ അവിടെയുള്ള അധികൃതർ ബില്ല് അയച്ചു. കോൺസുലേറ്റാണ് പണം കൺസ്യൂമർഫെഡിന് അനുവദിച്ചതെന്നും മന്ത്രി.
സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മിൽ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവ് ലഭിച്ചിരുന്നു. സ്വപ്നയുടെ കോൾ റെക്കോർഡിലാണ് ഇരുവരും തമ്മിൽ പലപ്പോഴായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. സ്വപ്ന ഒരുതവണ മാത്രമാണ് വിളിച്ചത്. എന്നാൽ മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു. ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.
സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് ഔദ്യോഗിക കാര്യങ്ങൾക്കെന്ന് മന്ത്രി കെടി ജലീൽ വ്യക്തമാക്കി. യുഎഇ പ്രതിനിധിയെന്ന നിലയിലാണ് സ്വപ്‌ന സുരേഷിനോട് സംസാരിച്ചത്. ഓഫീസ് സ്റ്റാഫ് വിളിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.
യുഎഇ കൗൺസിലിന്റെ ഭക്ഷണക്കിറ്റ് വിതരണത്തിന് ശേഷം ബില്ല് കിട്ടാത്തതിനാൽ കൺസ്യൂമർ ഫെഡ് ജീവനക്കാർ പരാതിപ്പെട്ടുവെന്നും മന്ത്രി. പിന്നീടും സ്വപ്നയെ വിളിച്ചിരുന്നു.വിളിച്ചത് അസമയത്ത് അല്ല. കോൺസൽ ജനറലിന്റെ നിർദേശ പ്രകാരമാണ് വിളിച്ചത്. കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് ആശയ വിനിമയം നടത്തിയത്. വിശദാംശങ്ങളുടെതെളിവ് നൽകാം. ഭക്ഷണക്കിറ്റ് നൽകുന്ന ബാഗുകൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ടും സ്വപ്നയെ വിളിച്ചിരുന്നു.
എടപ്പാളുകാരനായ ഗൺമാൻ സ്വപ്‌നാ സുരേഷിനെ ഇക്കാര്യവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. കോൺസൽ ജനറലാണ് സ്വപ്‌നയുടെ ജോലി എന്താണെന്ന കാര്യത്തിൽ വിശദീകരണം നൽകേണ്ടത്. എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലാണ് സ്വപ്നയെ വിളിച്ചത്. കള്ളക്കടത്ത് കേസ് പുറത്ത് വന്നതിന് ശേഷം താൻ സ്വപ്‌നയുമായി ബന്ധപ്പെട്ടുവെന്നതിന് തെളിവുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
Read Also : swapna suresh, k t jaleel, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here