ഷംനാ കാസിം ബ്ലാക്ക്‌മെയ്ൽ കേസ് : കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വിജയ് സാഖറെ

ഷംനാ കാസിം ബ്ലാക്ക്‌മെയ്ൽ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ 24 നോട്. കേസിൽ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളും പിടിയിലായി . ഗൂഢാലോചനയിൽ പങ്കുള്ളവരെക്കുറിച്ച് അന്വേഷിക്കുകയാണെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്‌മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളുകളഴിയുന്നത്.
ഷംനാ കാസിം കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടോയെന്ന അന്വേഷണവും പുരോഗമിക്കുകയാണ്. ഷംനാ കാസിം പറഞ്ഞ സ്ത്രീ സ്വപ്ന സുരേഷാണെന്ന് കസ്റ്റംസ് അനുമാനിക്കുന്നു. സ്വപ്ന രാജ്യാന്തര സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയാണെന്നും സ്വപ്നയെക്കുറിച്ച് വിവരം ലഭിച്ചത് ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികളിൽ നിന്നാണെന്നും കസ്റ്റംസ് പറഞ്ഞു. ജൂലൈയിലാണ് ഷംനയെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന പരാതിയുമായി നടി രംഗത്തെത്തുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉണ്ടെന്ന് അന്ന് തന്നെ ഷംന പറഞ്ഞിരുന്നു.
ജൂൺ 24നാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് 11 ദിവസത്തിനിപ്പുറമാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് മറനീക്കി പുറത്തുവരുന്നത്.
Story Highlights – shamna kasim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here