തിരുവനന്തപുരത്ത് ലോക്ക്ഡൗൺ നീട്ടി

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരത്ത് ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി. ജില്ലയിലെ തീരദേശ മേഖലയിൽ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. നിയന്ത്രിത മേഖലയായതിന് പിന്നാലെ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോ അടച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം നൂറുകടന്നു. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് തിരുവനന്തപുരം നഗരം നിയന്ത്രണങ്ങൾക്കുളളിലാകുന്നത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്.
കഴിഞ്ഞദിവസം ഒരാൾ കൂടി മരിച്ചതോടെ ജില്ലയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം കുതിച്ചുയരുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രോഗികളെക്കൊണ്ട് ആശുപത്രികളും നിറഞ്ഞ അവസ്ഥയാണ്.
കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്നത് പ്രതിരോധപ്രവർത്തനങ്ങൾക്കും വെല്ലുവിളിയാവുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടാത്ത ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജനറൽ വാർഡുകളിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും രോഗം സ്ഥിരീകരിക്കുന്നതും വെല്ലുവിളി വർധിപ്പിക്കുന്നുണ്ട്.
ഗ്രാമീണ മലയോര മേഖലകളിലേക്ക് രോഗം പടരുന്നതും ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ നിലവിൽ ജനജീവിതം സാധാരണ നിലയിലാണ്. ഇവിടങ്ങളിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കുന്നതിന് കഠിന പ്രയത്‌നത്തിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ഗുരുതര സാഹചര്യം നിലനിൽക്കുന്ന തലസ്ഥാനത്തെ തീരമേഖലകളിൽ കർശന നിയന്ത്രണവും ശക്തമായ നിരീക്ഷണവും തുടരുകയാണ്.
Story Highlights – trivandrum lockdown extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here