ബലി പെരുന്നാളിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി

ബലി പെരുന്നാളിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും ആഘോഷങ്ങൾ നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടത്തിയതെന്നും മുഖ്യമന്ത്രി. സാമൂഹിക അകലം പാലിച്ച് 100 പേർ മാത്രമായിരിക്കും പള്ളികളില്‍ നടത്തുന്ന നമസ്‌കാരങ്ങളിൽ പങ്കെടുക്കുക.
ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. സർക്കാരിന് എല്ലാ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരമാവധി ആഘോഷങ്ങൾ ചുരുക്കി ചടങ്ങുകൾ മാത്രം നിർവ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പെരുന്നാൾ നമസ്‌ക്കാരത്തിന് പള്ളികളിൽ മാത്രം സൗകര്യം ഏർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം. പൊതു സ്ഥലങ്ങളിൽ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; 100 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. പരമാവധി നൂറുപേർ, അതിൽ അധികം ആളുകൾ പാടില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ബലികർമ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനും ധാരണായിട്ടുണ്ട്. ടൗണിലെ പള്ളികളിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി.
Story Highlights – eid, kerala, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here