തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയും മടങ്ങിപ്പോയി

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയും മടങ്ങിപ്പോയി. യുഎഇ അധികൃതരുടെ നിർദേശപ്രകാരമാണ് ഇന്നലെ ഇദ്ദേഹം മടങ്ങിയതെന്നാണ് സൂചന. പതിനഞ്ച് ദിവസത്തിനുശേഷം തിരിച്ചെത്തുമെന്ന് അഡ്മിൻ അറ്റാഷെ അബ്ദുള്ള സയ്ദ് അൽ ഖത്താനി പറഞ്ഞു. യു.എ.ഇയിൽ നിന്നും തിരിച്ചെത്തിയ സെക്കന്റ് സെക്രട്ടറിക്കാണ് കോൺസുലേറ്റിന്റെ താൽക്കാലിക ചുമതല.
അതേസമയം, സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ജൂലൈ ഒന്നു മുതൽ 12 വരെയുള്ള ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് പകർത്തുകയാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻ.ഐ.എ പൊതുഭരണവകുപ്പിനു കത്തു നൽകിയിരുന്നു. ഇതിനെ തുടർന്ന് ദൃശ്യങ്ങൾ നൽകാൻ സർക്കാർ നടപടി തുടങ്ങിയത്. സിസിടിവി കാമറയുടെ ഹാർഡ് ഡിസ്‌കിലുള്ള ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് മാറ്റി തുടങ്ങി.
Read Also : എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ; കൊച്ചി എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
പൊതുഭരണ വിഭാഗത്തിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിലാണ് ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിലാക്കുന്നത്. 83 കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിലാക്കാൻ അഞ്ചു ദിവസം വേണ്ടി വരുമെന്നാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ നിലപാട്. സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ആരെങ്കിലും സെക്രട്ടേറിയറ്റിലെത്തി എം.ശിവശങ്കറിനെ സന്ദർശിച്ചിട്ടുണ്ടോ എന്നറിയാനാണ് എൻ.ഐ.എ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights – trivandrum uae consulate admin attache left
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here