ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഭരണഘടനയും പുറത്ത്; സിലബസ് പരിഷ്കരിച്ച് കർണാടക സർക്കാർ

സിലബസ് പരിഷകരണത്തിൻ്റെ ഭാഗമായി ടിപ്പു സുൽത്താൻ, മുഹമ്മദ് നബി, ഭരണഘടന, യേശുക്രിസ്തു എന്നീ പാഠഭാഗങ്ങൾ വെട്ടിമാറ്റി കർണാടക. കൊവിഡ് പശ്ചാത്തലത്തിൽ അധ്യയന ദിനങ്ങൾ കുറയുന്നതു കൊണ്ട് തന്നെ സിലബസ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. 6, 7, 10 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് സംസ്ഥാന സർക്കാർ കത്രിക വെച്ചത്.
തിങ്കളാഴ്ചയാണ് ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് കർണാടക ടെക്സ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. ഏഴാം ക്ലാസിലെയും പത്താം ക്ലാസിലെയും സാമൂഹ്യശാസ്ത്രത്തിൽ നിന്നുള്ള ടിപ്പുവിൻ്റെ പാഠഭാഗങ്ങളാണ് ഒഴിവാക്കിയതിൽ പ്രധാനപ്പെട്ടത്. മൈസൂരുവിൻ്റെയും ഹൈദരലിയുടെയും ടിപ്പു സുൽത്താൻ്റെയും ചരിത്രം പറയുന്ന പാഠഭാങ്ങൾ നീക്കിയ സർക്കാർ ഈ പാഠഭാഗങ്ങൾക്ക് പ്രത്യേകം ക്ലാസ് ആവശ്യമില്ലെന്നും കുട്ടികൾക്ക് വിഷയത്തിൽ അസൈന്മെൻ്റുകൾ നൽകുന്നുണ്ടെന്നും വിശദീകരിക്കുന്നു.
Read Also : സിബിഎസ്ഇ സിലബസ് പരിഷ്കരിക്കുന്നു; പൗരത്വം, ദേശീയത, മതനിരപേക്ഷത അടക്കമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കും
ഇതോടൊപ്പം, ആറാം ക്ലാസിലെ പാഠപുസ്തത്തിൽ നിന്ന് യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ഇവരെക്കുറിച്ച് ഒൻപതാം ക്ലാസിൽ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസിലെ ഭരണഘടനയെപ്പറ്റിയുള്ള പാഠഭാഗവും ഒഴിവാക്കപ്പെട്ടവയിൽ പെടുന്നു.
ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ ഇവരെക്കുറിച്ച് എന്നാൽ, പാഠ്യഭാഗങ്ങൾ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവർഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സെപ്തംബർ ഒന്നിന് അധ്യയനം ആരംഭിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. 120 പഠനദിനങ്ങളാണ് ഇക്കൊല്ലം ഉണ്ടാവുക. അതുകൊണ്ട് തന്നെ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങൾ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്ന് കർണാടക പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് വിശദീകരിക്കുന്നു. 2020-21 അധ്യയന വർഷത്തിലേക്ക് മാത്രമുള്ള മാറ്റമാണ് ഇതെന്നും അവർ പറയുന്നു.
Read Also : സിബിഎസ്ഇ സിലബസ് വെട്ടിക്കുറക്കുന്നു
പാഠഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അധ്യയന കാലം നീട്ടുകയാണ് വേണ്ടതെന്നും ആ പേരിൽ പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്ന അഭിപ്രായമാണ് ഉയരുന്നത്. 2019 ഡിസംബറിൽ തന്നെ സിലബസിൽ നിന്ന് ടിപ്പു സുൽത്താനെ ഒഴിവാക്കാൻ കർണാടക ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളി. മൈസൂരുവിൻ്റെ ചരിത്രം ടിപ്പു സുൽത്താനെപ്പറ്റി പറയാതെ പൂർണമാവില്ല എന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. നേരത്തെ, ടിപ്പു ജയന്തി ആഘോഷങ്ങൾ കർണാടക നിരോധിച്ചിരുന്നു.
Story Highlights – Karnataka government scraps lessons on Tipu Sultan Constitution from school syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here