കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി
കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച്ച കേസിൽ വിധി പറയും. ആർഎസ്എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
2012 ഫെബ്രുവരി ഏഴിനാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ കൊല്ലപ്പെട്ടത്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിൽ ജയനെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ആർഎസ്എസിൻറെ സജീവ പ്രവർത്തകരായ വിനോദ്, ഗോപകുമാർ, സുബ്രഹ്മണ്യൻ, പ്രിയരാജ്, പ്രണവ്, അരുൺ ശിവദാസൻ, രജനീഷ്, ദിനരാജൻ, ഷിജു എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും.
കേസിലെ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒൻപത് പേർക്കും ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപയും പിഴയും കോടതി വിധിച്ചു. എന്നാൽ, ജില്ലാ കോടതി നടപടികളിൽ വീഴ്ച്ചയുണ്ടെന്ന് കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ വാദം അംഗീകരിച്ച കോടതി കേസ് വീണ്ടും വാദം കേൾക്കാൻ നിർദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അഞ്ച് ദിവസം പുനർവാദം നടന്നു. അതിനു ശേഷമാണ് പ്രതികൾ കുറ്റക്കാരാണെന്ന് ഇന്ന് കോടതി വിധിച്ചത്.
Story Highlights – Kollam Kadavoor Jayan murder case: Nine accused convicted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here