സ്വകാര്യ ആശുപത്രിയിൽ യുവതിയും കുഞ്ഞും മരിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി; ട്വന്റിഫോർ ഇംപാക്ട്

കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയും കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ. വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കരുനാഗപ്പള്ളി എസിപിക്ക് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ നിർദേശം നൽകി. 24 വാർത്തയെ തുടർന്നാണ് നടപടി.
കഴിഞ്ഞ മാസം 29നാണ് നജുമയെ പ്രസവത്തിനായി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യഥാസമയം പ്രസവ ശുശ്രൂഷ നൽകിയില്ല എന്നാണ് ആരോപണം. ഇതിനിടയിൽ കുട്ടി മരിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ആർടിഒയുടെ നിർദേശപ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ നജുമയും മരണമടഞ്ഞു. തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം രൂക്ഷമായി. വിഷയം ട്വന്റി ഫോർ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് വനിതാ കമ്മീഷൻ ഇടപെടൽ.
ആശുപത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ. എന്നാൽ തങ്ങൾക്ക് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് വലിയത്ത് ആശുപത്രി അധികൃതരുടെ വിശദീകരണം.
Story Highlights – mother and child dead in hospital, womens commission asks report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here