വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും എം ശിവശങ്കറിന്റെ ഇടപെടൽ; തെളിവുകൾ പുറത്ത്

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും എം ശിവശങ്കറിന്റെ ഇടപെടൽ. പദ്ധതിയുടെ ധാരണാപത്രം വേഗത്തിലാക്കാൻ ശിവശങ്കർ ഇടപെട്ടതിന്റെ തെളിവുകൾ പുറത്തായി.ധാരണാപത്രം ഒപ്പിടുന്ന കാര്യം ലൈഫ് മിഷനെ അറിയിച്ചത് 2019 ജൂലൈ പത്തിനാണ്. തൊട്ടടുത്ത ദിവസം ധാരണാപത്രം നിയമ വകുപ്പിന് കൈമാറി. മണിക്കൂറുകൾകൊണ്ട് നിയമ വകുപ്പ് പരിശോധന പൂർത്തിയാക്കിയ ധാരണാപത്രത്തിൽ ശിവശങ്കർ ഒപ്പുവയ്ക്കുകയും ചെയ്തു.
ധാരണാപത്രവുമായി ബന്ധപ്പെട്ട് എം ശിവശങ്കർ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിന് കുറിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലുണ്ടാക്കിയ ധാരണപ്രകാരം റെഡ്ക്രസന്റ് പ്രതിനിധികൾ വീട് വയ്ക്കാൻ ധനസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും കരാറിലൊപ്പിടാൻ യുഎഇ രാജകുടുംബാംഗം എത്തുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇക്കാരണം കൊണ്ട് കരട് കരാർ എത്രയും വേഗം പരിശോധിക്കണമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇതേ തുടർന്ന് സെക്ഷൻ വഴി ഫയൽ അയയ്ക്കാതെ ജൂലായ് 11 ന് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഫയൽ നിയമസെക്രട്ടറിക്ക് കൈമാറി. കരട് കരാർ വേഗത്തിൽ പരിശോധിച്ച് നിയമ സെക്രട്ടറി അന്ന് മൂന്ന് മണിക്ക് മുൻപ് തന്നെ ഫയൽ മടക്കി നൽകി. നിയമവകുപ്പ് പരിശോധിച്ച കരാർ തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അന്ന് തന്നെ എം ശിവശങ്കറിന് മടക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കരാറിലൊപ്പിടുന്നത്. ഇതാണ് വിവാദമായത്.
Story Highlights – M shivashankar, Life mission project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here