തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; പീഡനക്കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു

തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഉത്തർപ്രദേശിലെ ഹാപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ദൽപത്തിനെ കാലിൽ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയുമായി സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് വെടിവയ്പ് നടന്നതെന്ന് ഹാപൂർ പൊലീസ് ചീഫ് സഞ്ജീവ് സുമൻ പറഞ്ഞു. തോക്ക് തട്ടിയെടുത്ത് ദൽപത്ത് പൊലീസിന് നേരെ വെടിയുതിർത്തു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് കാലിൽ വെടിവയ്ക്കുകയായിരുന്നുവെന്നും സഞ്ജീവ് സുമൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ദൽപത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കുകയും ദൽപത്താണ് പ്രതിയെന്ന് ബോധ്യപ്പെടുകയും ഇയാളുടെ ഫോട്ടോ പുറത്തുവിടുകയും ചെയ്തു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു. പൊലീസിന്റെ കൈകൊണ്ട് മരിക്കേണ്ടന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് കുറിപ്പെഴുതിയ പ്രതി നദിക്കരയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീർക്കുകയാണ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.
Story Highlights – police firing, rape case accuse, Uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here