ബംഗളൂരു സംഘർഷം; വീട് കൊള്ളയടിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ

ബംഗളൂരുവിൽ നടന്ന കലാപത്തിനിടെ തന്റെ വീട്ടിൽ നിന്ന് മൂന്ന് കോടി രൂപയുടെ സ്വർണവും വെള്ളിയും അക്രമി സംഘം കൊള്ളയടിച്ചുവെന്ന് ആരോപണവുമായി കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് എം.എൽ.എ കേസ് ഫയൽ ചെയ്തത്. ഓഗസ്റ്റ് 11 ന് ഒരുകൂട്ടം ആളുകൾ തന്റെ വീടും വാഹനങ്ങളും ഉൾപ്പെടെയുള്ള വസ്തുവകകൾ തീയിട്ടതായും അദ്ദേഹം പരാതിയിൽ പറയുന്നു.
ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. 340 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ എസ്ഡിപിഐ നേതാക്കളും ഉൾപ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തെറ്റായ പ്രചാരണം നടത്തി സംഘർഷത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘർഷം ഉണ്ടായത്. അഖണ്ഡ ശ്രീനിവാസ മൂർത്തി എംഎൽഎയുടെ അനന്തരവൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. മുഹമ്മദ് നബിയെ മോശമാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നവീൻ പങ്കുവച്ചത്.
Story Highlights – Bengaluru violence, police firing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here