16 കാരിയെ തട്ടികൊണ്ട് പോയി 25,000 രൂപയ്ക്ക് വിറ്റു; നാല് മാസത്തിനു ശേഷം ബന്ധുക്കൾ കണ്ടെത്തി

മധ്യപ്രദേശിലെ മണ്ട്ല ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റപെൺകുട്ടിയെ ബന്ധുക്കൾ കണ്ടെത്തി. പതിനാറ് വയസ് മാത്രമുള്ള പെൺകുട്ടിയെ മണ്ട്ലയിൽ നിന്ന് 300 കിലോമീറ്റർ അകലെ സാഗർ ജില്ലയിലെ ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്.
സാഗർ, മണ്ട്ല എന്നിവിടങ്ങളിലെ പൊലീസിന്റെ സംയുക്ത നീക്കത്തിനൊടുവിലാണ് ധ്വാര ഗ്രാമത്തിലെ ബഹാദൂർ യാദവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അനിത യാദവിനെതിരെയും ബഹാദൂർ യാദവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബഹാദൂർ യാദവിന്റെ കുടുംബാംഗങ്ങളെ പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ട് പോയത് ബഹാദൂർ യാദവിന്റെ വീടിനടുത്തുള്ള അനിത യാദവ് ആണെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തിരുന്നില്ല. തുടർന്ന് വിവേക് പവാർ, പ്രശാന്ത് ദുബെ എന്നീ സാമൂഹിക പ്രവർത്തകരുടെ ശ്രമത്തിനെ തുടർന്നാണ് തന്റെ മകളെ കണ്ടെത്താൻ കഴിഞ്ഞതെന്നും പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.
പെൺകുട്ടിയെ ബഹാദൂർ യാദവിന്റെ മകന് വിവാഹം കഴിക്കാനായി 25,000 രൂപയ്ക്ക് അനിതാ യാദവ് വിൽക്കുകയായിരുന്നുവെന്നും പ്രശാന്ത് ദുബെ ആരോപിച്ചു.
Story Highlights – 16-year-old kidnapped and sold for Rs 25,000; Four months later the relatives found out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here