വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ വരൾച്ച മുന്നറിയിപ്പുമായി റിപ്പോർട്ട്

വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ വരാനിരിക്കുന്നത് വരൾച്ചാകാലമെന്ന് റിപ്പോർട്ട്. കർണാടക- തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന വയനാട്ടിലെ എട്ട് പ്രദേശങ്ങളിലാണ് വരൾച്ചാ സാധ്യത പ്രവചിക്കപ്പെടുന്നത്. ഈ മേഖലകളിൽ ഇത്തവണ പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ആകെ ലഭിച്ചത്.
ആഗസ്റ്റ് ഒന്ന് മുതൽ ജില്ലയുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചപ്പോഴും താരതമ്യേന കുറഞ്ഞ മഴ ലഭിച്ച സുൽത്താൻബത്തേരി താലൂക്കിലും പരിസരങ്ങളിലുമാണ് വിദഗ്ധർ വരൾച്ചാ സാധ്യത മുന്നിൽക്കാണുന്നത്. ജില്ലയിൽ 12 തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ ജില്ലാ ശരാശരിയേക്കാൾ കൂടുതൽ മഴ കിട്ടിയപ്പോൾ പതിനാലിടത്ത് മഴ പ്രതീക്ഷിച്ചതിലും ഏറെ കുറഞ്ഞു.
Read Also : ഉരുള്‍പൊട്ടല്‍ സാധ്യത; വയനാട്ടില്‍ 193 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള സുൽത്താൻബത്തേരി, നൂൽപ്പുഴ, നെന്മേനി, പൂതാടി, മുളളൻക്കൊല്ലി, പുൽപ്പളളി, ബാവലി മേഖലകളിൽ ഇത്തവണ മഴയുടെ ലഭ്യത തീരെ കുറവായിരുന്നു. മണ്ണിൽ നിന്ന് ജലവാർച്ച കൂടുതലുളള ഈ പ്രദേശം വരൾച്ചയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണുളളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പിയു ദാസ്. 2131 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുളള വയനാട്ടിൽ മഴയുടെ വിതരണത്തിൽ ഇത്രയും വ്യത്യാസം വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉദാഹരണമാണെന്നാണ് നിഗമനം. മഴയുടെ അളവിനെ ആസ്പദമാക്കി പഠനം നടത്തിയ സംഘമാണ് വരൾച്ച മുന്നറിയിപ്പ് നൽകുന്നത്.
Story Highlights – wayand, drought alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here