വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിന്റെ മരണം; ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മത്തായി മരിച്ച കേസിൽ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമം നടക്കുന്നെന്നാരോപിച്ച് കേരള ഉള്ളാട മഹാസഭ രംഗത്തെത്തി.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലാണ് കേസിലെ പുരോഗതി സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ
അന്വേഷണത്തിന്റെ വിശദാംശങ്ങൾ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, മരണ കാരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, നിയമോപദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുന്നതും അറസ്റ്റും അടക്കമുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടക്കുക.
Read Also : വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ
നിയമ പരിരക്ഷയുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ തെളിവുകൾ കിട്ടാതെ അറസ്റ്റ് ചെയ്താൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം. ഇതിനിടെ ആരോപണ വിധേയരായ വനപാലകരിൽ ഭൂരിഭാഗവും പട്ടിക ജാതി- പട്ടിക വിഭാഗത്തിൽപ്പെട്ടവാരാണെന്നും ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇവർക്ക് മാനസിക സംഘർഷമുണ്ടാക്കുന്നെന്നുമാണ് കേരള ഉള്ളാട മഹാസഭ ഉയർത്തുന്ന വാദം.
കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സഹായിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് മത്തായിയുടെ കുടുംബം ഉയർത്തുന്ന വാദം. പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights – forest department, custody death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here