ലഹരിക്കടത്ത്; ബിനീഷ് കോടിയേരിയെ പ്രതി അനൂപ് വിളിച്ചത് നിരവധി തവണ; ഫോൺ രേഖ പുറത്ത്

ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺ രേഖ പുറത്ത്. ബിനീഷ് കോടിയേരിയുമായി അനൂപ് നിരവധി തവണ വിളിച്ചത് ഫോൺ രേഖയിലുണ്ട്. കഴിഞ്ഞ മാസം ഒന്നാം തീയതിക്കും പത്തൊൻപതാം തീയതിക്കുമിടയിൽ എട്ട് തവണയാണ് ബിനീഷ് കോടിയേരിയെ വിളിച്ചത്. കഴിഞ്ഞ മാസം 1,13,19 തീയതികളിൽ സംസാരിച്ചതിന്റെ ഫോൺ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസം 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. പൊലീസ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപും അനൂപ്, ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. ഓഗസ്റ്റ് 19 ന് മാത്രം അഞ്ച് തവണയാണ് വിളിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചു. ഇത് വ്യക്തമാക്കുന്നതാണ് ഫോൺ രേഖ. ഇതിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നുവെന്നും ഫിറോസ് ആരോപിച്ചിരുന്നു.
ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം.
Story Highlights – Anoop mohammed, Bineesh kodiyeri, Bengaluru drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here