ആംബുലൻസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി മാനസികമായി തകർന്നെന്ന് പൊലീസ്; മൊഴിയെടുക്കാൻ കഴിഞ്ഞില്ല

ആംബുലൻസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട കൊവിഡ് രോഗിയായ പെൺകുട്ടി മാനസികമായി തകർന്ന നിലയിലെന്ന് പൊലീസ്. അതുകൊണ്ട് തന്നെ മൊഴിയെടുക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. കൗൺസിലിങിന് മനോരോഗവിദഗ്ധനെ നിയമിച്ചു. പെൺകുട്ടി സാധാരണ നിലയിലെത്താൻ നാലു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശാരീരിക നില തൃപ്തികരമാണ്. നൗഫൽ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു.
കേസ് അന്വേഷണത്തിന് 10 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. അടൂർ ഡിവൈഎസ്പി ആർ ബിനുവിനാണ് അന്വേഷണചുമതല. നൗഫലിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും വിശദമായി അന്വേഷിക്കും. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ രണ്ട് ദിവസത്തിനുള്ളിയിൽ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിസിആർ പരിശോധനയ്ക്കായും സ്രവം ശേഖരിച്ചിരുന്നു. 2 ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം ലഭ്യമാകും.
Read Also : കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് 10 അംഗ സംഘത്തെ നിയോഗിച്ചു
പെൺക്കുട്ടിക്കൊപ്പം അടൂരിൽ നിന്ന് കോഴഞ്ചേരിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ വീട്ടമ്മയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. എന്നാൽ, ഇവരിൽ നിന്നും അന്വേഷണത്തിന് സഹായകമായ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദേശീയ വനിതാ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മീഷൻ എന്നിവർ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.
Story Highlights – Rape in ambulance police update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here