മുല്ലപ്പെരിയാർ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി
മുല്ലപ്പെരിയാർ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറി. തമിഴ്‌നാടിന് വേണ്ടി സഹോദരനും അഭിഭാഷകനുമായ വിനോദ് ബോബ്ഡെ ഹാജരായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മേൽനോട്ട സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികൾ നൽകിയ ഹർജി ഇനി ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസി മോൾ ജോസ് എന്നിവരാണ് ഹർജി നൽകിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്റേഷൻ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേൽനോട്ട സമിതിയാണെന്ന് ഹർജിയിൽ പറയുന്നു. സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നില്ല. അതിനാൽ ഉപസമിതികൾ പിരിച്ച് വിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Story Highlights – Mullaperiyar dam, S A Bobde
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here