ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ സംഘടനകള്‍

ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ സംഘടനകള്‍. സര്‍ക്കാര്‍ മുന്നോട്ടുവെച്ച മൂന്നു നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. പണിമുടക്കുമായി മുന്നോട്ടുപോകാനാണ് സെറ്റോയുടെ തീരുമാനം.
സാലറികട്ടില്‍ എല്ലാ സംഘടനകളും എതിര്‍പ്പ് അറിയിച്ചതോടെ ധനമന്ത്രി സംഘടനാ നേതാക്കളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ തവണ മാറ്റിവച്ച ഒരു മാസത്തെ ശമ്പളം പിഎഫില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കും. പകരം പണമായി തുക ജീവനക്കാര്‍ക്ക് നല്‍കാം. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വായ്പയെടുക്കും. പലിശയും തിരിച്ചടവും സര്‍ക്കാരിന്റെ ബാധ്യതയായിരിക്കും. വീണ്ടും ആറു മാസത്തേക്ക് കൂടി ശമ്പളം മാറ്റിവയ്ക്കാന്‍ സമ്മതിക്കണമെന്നതാണ് ഒന്നാമത്തേത്.
ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ആറു മാസത്തെ സാവകാശം അനുവദിക്കാം. സാലറി കട്ട് അടുത്ത ആറു മാസം കൂടി തുടരും. ഇതു രണ്ടും അംഗീകരിക്കാനാവില്ലെങ്കില്‍ അടുത്ത മാര്‍ച്ച് വരെ മാസം മൂന്നു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കാന്‍ സമ്മതിക്കുക. എന്നാല്‍ ഈ മൂന്നു നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന നിലപാടാണ് എന്‍ജിഒ അസോസിയേഷന്റേത്. സാലറി കട്ടിനുള്ള സര്‍ക്കാര്‍ ശ്രമം കോടതിയലക്ഷ്യമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു.
അതേസമയം നിലപാട് മയപ്പെടുത്തി മാറ്റിവെച്ച ശമ്പളം പണമായി തിരികെ നല്‍കാമെന്ന നിര്‍ദ്ദേശത്തോട് അനുകൂല നിലപാടാണ് ഭരണപക്ഷ സംഘടനകളുടേത്. ഇന്ന് വൈകുന്നേരത്തോടെ സംഘടനകള്‍ നിര്‍ദ്ദേശം രേഖാമൂലം അറിയിക്കും.
Story Highlights – salary cut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here