കോഴിക്കോട് വയോധികയെ പീഡിപ്പിച്ച കേസിൽ രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ

കോഴിക്കോട് മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ. കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാൻ ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞയാഴ്ച കോഴിക്കോട് ഈസ്റ്റ് ഹിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിക്കവേ അവിടെ നിന്ന് രക്ഷപ്പെടുകയായിരിന്നു.
കോഴിക്കോട് മുക്കത്തെ മുത്തേരിയിൽ 65 വയസുള്ള വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലുൾപ്പെടെ നിരവധി വാഹന മോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും പ്രതിയാണ് മുജീബ് റഹ്മാൻ. വായോധികയെ പീഡിപ്പിച്ച കേസിൽ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തിരിച്ചേൽപ്പിച്ച ശേഷം കോഴിക്കോട് ജില്ലാ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കൊവിഡ് പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.
ഇയാളെ പിടികൂടാനായി കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്‌റഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. പുതിയങ്ങാടിയിലെ റെയിൽവേ ലൈനിനടുത്ത് നിന്ന് ബുള്ളറ്റ് മോഷണം പോയതറിഞ്ഞ അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവ് മുജീബ് റഹ്മാനാണെന്ന് തിരിച്ചറിയുകയും ചെയ്തതാണ് ഇയാളെ പിടികൂടാൻ സഹായകമായത്. തുടർന്ന് കണ്ണൂർ കതിരൂരിലെ ഭാര്യ വീടിന് സമീപത്തുള്ള രഹസ്യ കേന്ദ്രത്തിൽ നിന്ന് മുജീബ് റഹ്മാനെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി വേങ്ങര സ്വദേശി ജലാലുദ്ദീൻ ഇന്നലെ ബാംഗ്ലൂരിൽ വച്ചു പൊലീസ് പിടിയിലായിരുന്നു.
Story Highlights – Rape, Mukkam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here