കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. ഒക്ടോബർ 6 വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി. ആത്മഹത്യയിൽ ഇവർക്ക് പങ്കുണ്ടെന്ന് നേരത്തേ കുടുംബം ആരോപിച്ചിരുന്നു.
ഈ മാസം മൂന്നിനാണ് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് റംസി ആത്മഹത്യ ചെയ്തത്. പിന്നാലെ കാമുകനായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഹാരിസിന്റെ വീട്ടുകാർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന ആരോപണവുമായി റംസിയുടെ ബന്ധുക്കൾ രംഗത്തെത്തി. തുടർന്നാണ് ഹാരിസിന്റെ ബന്ധുകൂടിയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കൊല്ലം സെഷൻസ് കോടതി ഇവർക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഒക്ടോബർ ആറ് വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഇവർക്ക് ആത്മഹത്യയിൽ പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സീരിയൽ ഷൂട്ടിംഗിനായി 6 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Read Also :റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്
അതേസമയം കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഹാരിസിന്റെ വീട്ടുകാരെ പ്രതിപട്ടികയിൽ ചേർക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് റംസിയുടെ കുടുംബം.
Story Highlights – Ramsi, Suicide, Lakshmi pramod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here